Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

മദ്യം കൈപ്പോ, ചവർപ്പോ ..?

   ക്രിസ്താബ്ദം 573 ലാണ് അബൂബക്കർ (റ) പിറവിയെടുത്തത്. ഖുറൈശിയിലെ ബനൂതൈം ഗോത്രമാണദ്ദേഹത്തിന്റെ ഖബീല. പിതാവ് അബൂ ഖുഹാഫ എന്ന ഉസ്മാൻ(റ)വും മാതാവ് ഉമ്മുൽഖൈർ എന്ന സൽമ(റ)യും, മാതാവും പിതാവും സ്വഹാബിയാവുക എന്ന നിസ്തുല ഭാഗ്യത്തിന് അവകാശിയായിരുന്നു അബൂബക്കർ (റ)...


 ജാഹിലിയ്യാ കാലഘട്ടം. തന്റെ ചുറ്റുപാടും കാണുന്ന അനാചാരങ്ങൾ ആ ബാലന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു. മിണ്ടാനോ സ്വന്തം ശരീരത്തിൽ വന്നിരിക്കുന്ന പ്രാണികളെ ഓടിച്ചു കളയാനോ കഴിവില്ലാത്ത വെറും ശിലാ വിഗ്രഹങ്ങൾ. അവയുടെ മുമ്പിൽ എന്തിനാണ് ജനങ്ങൾ നമിക്കുന്നത്. എത്ര തവണ ആലോചിച്ചിട്ടും അബൂബക്കറിന് (റ) അത് മനസ്സിലാകുന്നില്ല. 


 കഅബാശരീഫ് നിറയെ വിഗ്രഹങ്ങൾ. മരണപ്പെട്ടവരുടെതൊക്കെ പ്രതിമകൾ. വിഗ്രഹാരാധന അന്നത്തെ ജനങ്ങളുടെ രക്തത്തിലും മാംസത്തിലും അലിഞ്ഞു ചേർന്നിരുന്നു. തന്റെ നാട്ടുകാർ ചെയ്യുന്നത് എത്ര വലിയ വിഡ്ഢിത്വമാണെന്ന് അബൂബക്കർ (റ) ചിന്തിച്ചു... 


 വിഗ്രഹാരാധനയെ അദ്ദേഹം ഏറ്റവുമധികം വെറുത്തു. തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹം ഒരു ബിംബത്തിന്റെ മുമ്പിലും തലകുനിച്ചിട്ടില്ല. അന്നത്തെ കാലത്ത് അങ്ങനെയൊരാളെ കണ്ടുകിട്ടാൻ പ്രയാസമായിരുന്നു.


 പിതാവിന്റെ സഹിക്കവയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി ഒരവസരത്തിൽ അബൂബക്കർ (റ) വിഗ്രഹങ്ങളുടെ സമീപത്തേക്ക് പോകാൻ ഇടയായി.


 “മോനെ, നമ്മുടെ ഏതാവശ്യങ്ങളും നിർവ്വഹിച്ചു തരുന്ന നമ്മുടെ

ആരാധനാ മൂർത്തികളാണിത്. നീ അവയെ ആരാധിക്കുക. നിന്റെ ആവശ്യങ്ങൾ എന്തെന്നുവെച്ചാൽ അവരോട് ഉള്ള് തുറന്ന് പറയുക. ഏതും അവർ നിറവേറ്റിത്തരും.” 


 പിതാവിന്റെ ഉപദേശങ്ങൾ കേട്ട് ഉള്ളിൽ നുരയുന്ന കോപം അടക്കി പരിഹാസരൂപത്തിൽ ആ ബാലൻ വിഗ്രഹങ്ങളിലൊന്നിന്റെ മുന്നിൽച്ചെന്ന് നിന്ന് ഇപ്രകാരം ആവശ്യപ്പെട്ടു.


 “അങ്ങ് അടിമകളുടെ ഏതാവശ്യവും നിർവ്വഹിച്ചുതരുമെന്നല്ലേ പറയുന്നത്, എന്റെ ആഗ്രഹം വളരെ നിസ്സാരം, എനിക്കത് ഇപ്പോൾതന്നെ നിറവേറ്റിത്തരണം. എനിക്ക് വല്ലാതെ വിശക്കുന്നു, ആഹാരത്തിനുള്ള വകതരൂ...”


 ഇതെല്ലാം കേട്ട് അന്ധനെപ്പോലെ, ബധിരനെപ്പോലെ ബിംബം ഒന്നും

ഉരിയാടാതെ നിന്നു.


 വീണ്ടും അബുബക്കർ (റ) തുടർന്നു.


 “ദൈവമേ, എനിക്ക് ഉടുതുണിയില്ല. എനിക്കാവശ്യമായ വസ്ത്രങ്ങൾ നൽകണേ...”


 അപ്പോഴും വിഗ്രഹം മിണ്ടാപ്പൂച്ച കണക്കെ അങ്ങനെ നിന്നു. അദ്ദേഹത്തിന് ദേഷ്യം വന്നു. പിന്നെ ചെയ്തതെന്താണെന്നോ, കൂർത്തുമൂർത്ത ഒരു വലിയ കല്ലെടുത്ത് ഒരൊറ്റ ഏറ്... 


  വീണതല്ലോ, കിടക്കുന്നു ധരണിയിൽ എന്ന് കവി പാടിയതുപോലെ വിഗ്രഹം മൂക്കുകുത്തി തറയിൽ വീണു. പിന്നെ ഒരിക്കലും അബൂബക്കർ (റ) വിഗ്രഹങ്ങളിരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.


 മദ്യപാനം, വ്യഭിചാരം, കൊള്ള, കൊല മുതലായ ദുർനടപടികൾ സർവ്വ

സാധാരണമായ ഒരു സമൂഹത്തിൽ വന്നു പിറന്ന അബൂബക്കർ (റ) കള്ളിന്റെ

രൂചി കൈപ്പോ ചവർപ്പോ എന്നുപോലും അറിഞ്ഞിട്ടില്ലെന്ന് പറയുമ്പോഴാണ് അദ്ദേഹത്തിന്റെ സ്വഭാവ നൈർമ്മല്യത്തിൽ നമുക്ക് മതിപ്പുളവാക്കുന്നത്...