Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അവർക്കു സ്വർഗ്ഗമില്ല (1)

മദീനക്കു പുറത്തു മരുഭൂമിയിലൂടെ നബിﷺയും ഒരു കൂട്ടം സ്വഹാബികളും യാത്ര ചെയ്യുന്നു...

 കുറ്റിക്കാടുകൾ നിറഞ്ഞ ഒരിടം. അതൊരു ഖബർസ്ഥാൻ ആയിരുന്നു.
പെട്ടെന്ന് റസൂൽ ﷺ അവിടെ നിന്നു.
തനിയെ മുന്നോട്ടു നടന്നു. പിന്നെ അവിടമാകെ സൂക്ഷിച്ചു നോക്കി, പഴയ ഖബറുകൾക്കിടയിൽ എന്തോ കണ്ടെത്താൻ ശ്രമിക്കുകയാണ്...

 ഒരു പ്രത്യേക ഭാഗത്തെത്തിയപ്പോൾ ഒരു ഖബറിനരികെനിന്നു. പിന്നെ പ്രാർത്ഥിക്കാൻ തുടങ്ങി. ജീവിച്ചിരിക്കുന്ന ആളോടെന്നപോലെ എന്തെല്ലാമോ പറയുന്നു. കണ്ണുകൾ നിറയുന്നു. അല്ലാഹുﷻവിന്റെ റസൂൽ ﷺ കരഞ്ഞുകൊണ്ടു പ്രാർത്ഥിക്കുന്നു..!
സ്വഹാബികൾക്കും സങ്കടം വന്നു.
അവർ ആശങ്കയോടെ കാത്തിരുന്നു.
എന്താണു കാര്യം, ആരുടെതാണു ഖബർ..?

 നബി ﷺ തിരികെ വന്നു. ഒരു വല്ലാത്ത ശബ്ദത്തിൽ പറഞ്ഞു: “കൂട്ടുകാരേ, ഇവിടെയാണ് എന്റെ ഉമ്മ അന്ത്യവിശ്രമം കൊള്ളുന്നത്..!”

 ജ്വലിക്കുന്ന മാതൃവന്ദനം. പ്രവാചകരുടെ (ﷺ) മാതൃസ്നേഹം അപാരമായിരുന്നു. നാം അതു കണ്ടു പഠിക്കണം. മാതാപിതാക്കളെ ദുഃഖിപ്പിക്കരുത്.
അവരുടെ മനസ്സിന് ആശ്വാസവും സമാധാനവും നൽകണം. 

 നമ്മുടെ നല്ല വാക്കുകളും സ്നേഹപൂർവമായ പരിചരണവും
അവരെ സന്തോഷിപ്പിക്കും. നമ്മളിൽ അവർ തൃപ്തരാകണം. അപ്പോൾ അല്ലാഹുﷻവും തൃപ്തനാകും. പ്രായം ചെന്ന മാതാപിതാക്കൾ വഴി മക്കൾക്കു പുണ്യം നേടാം.

***

 ഈ സംഭവം ശ്രദ്ധിക്കൂ...
ഒരാൾ നബിﷺയുടെ അരികെ വന്നു ചോദിച്ചു: “ഞാൻ നന്മ ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടതാർക്കാണ്..?”

അവിടുന്ന് (ﷺ) പറഞ്ഞു: “നിന്റെ മാതാവിനു ഗുണം ചെയ്യുക.”

“പിന്നെ ആർക്ക്..?”

“നിന്റെ മാതാവിന്.”

“പിന്നെ..?”

“നിന്റെ മാതാവിന്.”

“പിന്നെ..?”

“നിന്റെ പിതാവിന്.” മറുപടി കേട്ടു കോരിത്തരിച്ചുപോയി. സമാധാനത്തോടെ അയാൾ മടങ്ങിപ്പോയി...