Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സത്യം പറഞ്ഞാൽ കൊല്ലുമോ ..?

   അല്ലാഹുﷻവിന്റെ പരിശുദ്ധ ഭവനം കഅബാശരീഫ്. നബി തിരുമേനി ﷺ

അവിടെ പ്രാർത്ഥനാ നിരതനായിക്കൊണ്ടിരിക്കുകയാണ്. അവിടെ ഒരു വശത്തതാ ഖുറൈശി പൗരമുഖ്യന്മാർ. അവർ ഓരോന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. നബിﷺയെ തെറി പറഞ്ഞ് ബഹളം വെക്കുകയാണ്. 


 പരിശുദ്ധ ദീനിന്റെ നേർക്ക് അവർ രോഷം കൊള്ളുകയാണ്. നബി തിരുമേനിﷺയെക്കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ സിരകളിൽ രോഷത്തിന്റെ തീയാളുകയാണ്. അവരിൽ നിന്ന് ചിലർ പറഞ്ഞു.


 “മുഹമ്മദിനെക്കണ്ടില്ലെ(ﷺ), എന്താണിവനിപ്പറയുന്നത്? നമ്മളും നമ്മളുടെ പൂർവ്വികന്മാരും ഇത്രയും കാലം അനുഷ്ഠിച്ചിരുന്നതെല്ലാം തെറ്റാണെന്നവൻ ജൽപിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ദൈവങ്ങളെ അവൻ തള്ളിപ്പറയുന്നു. നമ്മുടെ അഭിമാനത്തിന്റെ കടക്കൽ അവൻ കത്തിവെക്കുന്നു.” 


 അതുകേട്ട വേറെ ചിലർ പറഞ്ഞു. “മുഹമ്മദിനെ (ﷺ) ഇങ്ങനെ വിട്ടാൽ പറ്റില്ല. അവനെ നിലക്ക് നിർത്തണം. അവന്റെ ഈ ധിക്കാരം ഇനിയും വെച്ചു പൊറുപ്പിക്കുന്നത് രാജ്യത്തിനൊട്ടാകെ ആപത്തായിരിക്കും.”


 അങ്ങനെ ഓരോരുത്തരും നബിﷺയെക്കുറിച്ചു അപവാദങ്ങൾ

പറഞ്ഞ് തങ്ങളുടെ രോഷം തീർത്തു. എന്നാൽ ചിലരുടെ രോഷം

സംസാരം കൊണ്ട് അടങ്ങിയില്ല. കൂട്ടത്തിലൊരുത്തൻ നബിﷺയുടെ

നേർക്ക് പാഞ്ഞെടുത്തു. അവൻ തിരുമേനിﷺയുടെ മാറത്ത് പിടിച്ച് ശക്തിയായി വലിച്ചു.


 അബൂബക്കർ (റ) തെല്ലകലെയായിരുന്നു. നബിﷺയുടെ മേൽ കയ്യു വെക്കുന്നതു കണ്ട് അദ്ദേഹം ഓടിയടുത്തു. തന്റെ അപ്പുറത്തിരിക്കുന്നത് ശക്തരായ ഖുറൈശികളുടെ ഒരു നിരയാണെന്നുള്ള ചിന്തയൊന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. പ്രവാചകനോട് (ﷺ) അക്രമം ചെയ്ത ദ്രോഹിയെ അദ്ദേഹം പിടിച്ച് ശക്തമായൊരു തള്ള് കൊടുത്തു.


 "ച്ഛെ, താനെന്താണീ കാണിക്കുന്നത്. മുഹമ്മദ് നബി ﷺ തന്റെ രക്ഷിതാവ് അല്ലാഹു ﷻ വാണെന്ന സത്യം പറഞ്ഞു. അതിന് അദ്ദേഹത്തെ

കൊല്ലാനൊരുങ്ങുകയോ..?” അബൂബക്കർ(റ)വിന്റെ രോഷമെല്ലാം ആ വാക്കിൽ ഒതുങ്ങിയിരുന്നു.