Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

തിരുമേനിക്കെന്തു പറ്റി ..?

   നബി തിരുമേനിﷺയോടുള്ള സ്നേഹം അബൂബക്കർ (റ)വിന്റെ ജീവനിൽ അലിഞ്ഞു ചേർന്നിരുന്നു. പ്രവാചക ശിരോമണിക്കുവേണ്ടിയും പരിശുദ്ധ ദീനിന്നുവേണ്ടിയും ഏതു നിലയിലുള്ള ത്യാഗങ്ങൾ അനുഷ്ഠിക്കുന്നതിനും അബൂബക്കർ (റ)വിന് ഒരു മടിയുമുണ്ടായിരുന്നില്ല. 


 പ്രവാചകൻ ﷺ പ്രബോധനം ചെയ്യുന്ന കാര്യങ്ങൾ ആശങ്ക കൂടാതെ ആരോടും വെട്ടിത്തുറന്നു പറയാൻ അദ്ദേഹം മടിച്ചിരുന്നില്ല. ദീനി കാര്യങ്ങൾ രഹസ്യമായി മൂടിവെക്കുന്നത് സിദ്ദീഖ് (റ) വിന് ഒട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല. 


 എന്തിനിങ്ങനെ ഒളിച്ചുവെക്കണം. നാം പറയുന്നത് സത്യമാണ്. അതു മൂടിവെക്കുന്നതെന്തിനാണ്. അത് പരസ്യമാക്കുക തന്നെവേണം. അങ്ങിനെ അബൂബക്കർ(റ)വിന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ് പരസ്യമായി പ്രബോധനം നടത്താൻ നബി ﷺ സമ്മതം കൊടുത്തത്. അതിനു വേണ്ടി അബൂബക്കർ (റ) നിരന്തരമായ സമ്മർദ്ദം തന്നെ നടത്തിയിരുന്നു.


 മക്കയിലെ പ്രമാണികളും പോക്കിരികളും ഗോത്ര നേതാക്കളുമെല്ലാം ഒത്തൊരുമിച്ചിരുന്ന് തങ്ങൾക്കിഷ്ടമില്ലാത്തവരെ വാക്കുകൊണ്ടും മറ്റും തേജോവധം ചെയ്യുന്ന പലവിധ കൂത്താട്ടങ്ങളും നടക്കുന്ന സദസ്സ്. ആ

സദസ്സിലേക്ക് ഒരു സുപ്രഭാതത്തിൽ തെല്ലും കൂസാതെ ആരെയും പേടിക്കാതെ അബൂബക്കർ (റ) കയറിച്ചെന്നു. അല്ലെങ്കിലും അദ്ദേഹത്തിനെന്തു

ഭയപ്പെടാനാണ്. 


 പരിശുദ്ധ ദീനുൽ ഇസ്ലാമിനുവേണ്ടി സർവ്വസ്വവും സമർപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ നിലക്ക് ഇനിയൊന്നും ഭയപ്പെടേണ്ടതില്ല. മുഴുവൻ മുങ്ങിയ സ്ഥിതിക്ക് ഇനിയെന്ത് കുളിരാണ്. അദ്ദേഹം മക്കാ മുശ്രിക്കുകളായ പ്രമാണികളെ സമീപിച്ച് ഘന ഗംഭീര സ്വരത്തിൽ ഇപ്രകാരം പറഞ്ഞു:


 "ഹേ, ഖുറൈശി കൂട്ടമേ.., ആരാധനക്ക് അർഹനായവൻ സർവ്വലോക

രക്ഷിതാവായ അല്ലാഹു ﷻ മാത്രമാണ്. അവനെയല്ലാതെ മറ്റാരെയും വണങ്ങരുത്. നിങ്ങൾ വിഗ്രഹാരാധന വെടിയുക. അധർമ്മത്തിൽ നിന്നൊഴിഞ്ഞുകൊണ്ട് ധർമ്മ സമരത്തിനിറങ്ങുക. മുഹമ്മദ് നബി (ﷺ) അല്ലാഹു ﷻ വിന്റെ പ്രവാചകനാണ്. അവിടുന്ന് കാണിച്ച സൽപാന്ഥാവ് പിൻപറ്റി വിജയികളാവുക.”


 അബൂബക്കർ(റ)വിന്റെ സംസാരം ആ നാട്ടുപ്രമാണികൾക്ക് ഒട്ടും രസിക്കുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ തനി ധിക്കാരമായിട്ടാണവർക്ക് തോന്നിയത്. തങ്ങളുടെ മുമ്പിൽ വന്ന് ആളാവുകയോ അതൊരിക്കലും അനുവദിച്ചു കൊടുത്തുകൂടാ. അല്ലെങ്കിൽ തന്നെ മുഹമ്മദിനേയും അവന്റെ പുത്തൻ പ്രസ്ഥാനത്തേയും എങ്ങനെ നശിപ്പിക്കണമെന്നാലോചിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇവന്റെയൊരു ഉപദേശം. 


 ഖുറൈശി തലവന്മാർക്ക് കലികയറി. പിന്നെ മുന്നും പിന്നും നോട്ടമുണ്ടായില്ല. എല്ലാവരും കൂടി സിദ്ദീഖ്(റ)വിന്റെ നേർക്ക് പാഞ്ഞെടുത്തു. അടിയും ഇടിയും

തൊഴിയും ഓരോരുത്തരും ഇഷ്ടം പോലെ നടത്തി, ശക്തരും മല്ലനുമായ

ഖുറൈശിപ്പടയോട് ഏകനായ ആ മനുഷ്യൻ എന്തു ചെയ്യാനാണ്..!!


 മർദ്ദനങ്ങൾ സഹിക്കവയ്യാതെ ആ മഹാനുഭാവൻ അർദ്ധ ബോധാവസ്ഥയിൽ തറയിൽ വീണു. അല്ലാഹു അഹദ്, അല്ലാഹു അഹദ് എന്ന അമരമന്ത്രം അദ്ദേഹത്തിന്റെ നാവിൽ നിന്നും ഇടതടവില്ലാതെ അപ്പോഴും കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.


 മഹാനായ റസൂലിന്റെ (ﷺ) ഇഷ്ടതോഴൻ തറയിൽ വീണു കിടക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചില ചെറുപ്പക്കാർ അതു കണ്ടു. അവർ വേഗം അദ്ദേഹത്തെ എടുത്ത് വീട്ടിൽ കൊണ്ടുപോയാക്കി. മകന്റെ ദയനീയാവസ്ഥ കണ്ട് സൽമാ ബീവിയുടെ മിഴികളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. തന്റെ മകൻ കണ്ണു തുറക്കുന്നത് നോക്കി അവർ കാത്തിരുന്നു. 


 മിഴികൾ തുറന്ന ഉടനെ അദ്ദേഹം ആദ്യമായി ചോദിച്ചത് നബി തിരുമേനിﷺയെക്കുറിച്ചായിരുന്നു.  തിരുമേനിക്കെന്തു പറ്റി ഉൽക്കണ്ഠ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.


 പ്രവാചകൻ ﷺ സുരക്ഷിതനായി ഇരിക്കുന്നു എന്നറിഞ്ഞതിനു ശേഷമേ അദ്ദേഹം പച്ചവെള്ളം പോലും ഇറക്കാൻ കൂട്ടാക്കിയുള്ളൂ...