Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

കാറ്റ് വഴിമാറിയപ്പോൾ

ടോലിഡോയിൽ ഒരു സമ്പൂർണ്ണ ഇസ്ലാമിക ഭരണം കയ്യാളുന്നതിനിടയിലാണ് ത്വാരീഖിന് ജൂലിയാന്റെ കത്ത് വരുന്നത്...

"ഖൂത്തുകാർ ടോലിഡോക്കും ജസീറത്തുൽഖദ്‌റക്കുമിടയിൽ സംഘടിച്ചിട്ടുണ്ടത്രെ... മുസ്ലിംകൾ കീഴടക്കിയ പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള തന്ത്രപ്പാടിലാണവർ..."


കത്തിന്റെ ഉള്ളടക്കം വായിക്കേണ്ട താമസം ത്വാരീഖിന്റെ ഉള്ളകം ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത... ഇനി എന്ത് ചെയ്യും..?!


രണ്ടാലൊരു വഴിയേ ഉള്ളു... ഒന്നുകിൽ സൈന്യവുമായി ടോലിഡോയിൽ നിന്ന് സ്ഥലം വിടുക. അപ്പോൾ ഖൂത്തുകാർ വീണ്ടും ഇവിടെ വന്നു ആധിപത്യം ചെലുത്തും. അല്ലെങ്കിൽ സൈന്യത്തെ ഇവിടെ നിർത്തി ഖൈറുവനിൽ നിന്ന് സൈനിക സഹായം തേടുക...


ത്വാരീഖ് ഏറെ ആലോചിച്ചു നിന്നില്ല. രണ്ടാമത്തെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ഉടനെ മൂസാബിനു നുസ്വൈയറിന് ഒരു കത്തെഴുതി. എല്ലാം വിശദമായി ത്വാരീഖ് അതിൽ കുറിച്ചിട്ടു. കത്ത് വായിച്ചപ്പോൾ മൂസ പറഞ്ഞു:

"ഞാനാദ്യമേ ത്വരീഖിനോട് പറഞ്ഞതാണ്, അന്നാടുകളിൽ നുഴഞ്ഞു കയറി സൈനികർക്ക് അപകടം വരുത്തരുതെന്ന്. ഇപ്പോൾ എന്റെ മുഴുവൻ കണക്കുകളും ശരിയായിരിക്കുന്നു..."


ഏതായാലും അപകടം വന്നുപെട്ട സ്ഥിതിക്ക് ഇനി അമാന്തം കാണിക്കുന്നത് ബുദ്ധിയല്ല. മൂസ ജനങ്ങളോട് യുദ്ധത്തിനാഹ്വാനം ചെയ്തു. അതോടെ പതിനായിരങ്ങൾ ഖൈറുവാനിലേക്ക് ഒഴുകിയെത്തി. 

മൂസക്ക് പക്ഷെ, എല്ലാവർക്കും അവസരം കൊടുക്കാൻ കഴിഞ്ഞില്ല. യോഗ്യരായ 18000 പേരെ മാത്രം തെരഞ്ഞെടുത്തു സബ്‌തയിലേക്കും പിന്നെ ജസീറത്തുൽ ഖദ്‌റയിലേക്കും നീങ്ങി...


ജസീറത്തുൽ ഖദ്‌റയിലെത്തിയപ്പോൾ അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. പിന്നീട് ജൂലിയാനെ സമീപിച്ചു കൂടിയാലോചന നടത്തി. സാഹചര്യങ്ങൾ മൊത്തമായി മനസ്സിലാക്കിയ മൂസ ത്വാരീഖിനെ ടോലിഡോയിൽ തന്നെ നിർത്തി ഖൂത്തുകരോട് പൊരുതുന്ന കാര്യം സ്വയം ഏറ്റടുത്തു...


ടോലിഡോ കഴിഞ്ഞാൽ  രണ്ടാമത്തെ തലസ്ഥാന നഗരിയാണ് അശ്ബീലിയ. അവിടെയാണ് മുസ്ലിംകൾക്കെതിരെ പടപൊരുതാൻ ശത്രുക്കൾ ഒരുക്കം നടത്തുന്നത്... അതുകൊണ്ട് ആദ്യം അത് കീഴടക്കണം... എങ്കിൽ മാത്രമേ ബാക്കിയുള്ള നീക്കങ്ങൾ കൂടുതൽ സുഗമമാവൂ ...


ജസീറത്തുൽ ഖദ്‌റയിൽ നിന്ന് സ്വല്പം ദൂരമുണ്ട് അശ്ബീലിയിലേക്കെത്താൻ...

അതിന്റെ ഇടയിലുള്ള തന്ത്രപ്രധാനമായ ചില പ്രദേശങ്ങൾ കീഴടക്കികൊണ്ട് മൂസ അശ്ബീലിയിലേക്ക് മുന്നേറി...


എത്താൻ ചില മൈലുകൾ മാത്രം ബാക്കി നിൽക്കെ അവർ ഒരു സ്ഥലത്തു തങ്ങി. ഉയർന്ന അതിർത്തിയും സുശക്തമായ കോട്ടകളും അവിടേ എത്താനുള്ള വഴികളെല്ലാം നിരീക്ഷിച്ചു. അപ്പോൾ മനസ്സിലായി കീഴടക്കുക എന്നത് അത്ര എളുപ്പമല്ല. ഏറെ സാഹസം നിറഞ്ഞ ദൗത്യമാണെന്നു അവർക്ക് മനസ്സിലായി...


ആദ്യം വേണ്ടത് ശക്തമായ ഉപരോധമാണ്... ശക്തമായ ഉപരോധം ഏർപ്പെടുത്തി അവിടത്തുകാരെ മടുപ്പിച്ചു കളയുക... അപ്പോൾ അവർ തനിയെ യുദ്ധത്തിനിറങ്ങിക്കൊള്ളും, പിന്നെ എല്ലാം എളുപ്പമാണ്...

എല്ലാം മനസ്സിൽ കണ്ടു മൂസയും സൈന്യവും മന്ദം മന്ദം മുന്നോട്ട്‌ നീങ്ങി...


വാർത്ത അശ്ബീലിയക്കാരുടെ കാതിലെത്തിയത് തീർത്തും ഓർക്കാപുറത്താണ്. യുദ്ധത്തിനിറങ്ങാൻ അവർക്ക് ധൈര്യമുണ്ടായില്ല, കാരണം അവർക്ക് മുസ്ലിംകളുടെ തനിനിറം നേരത്തെ കേട്ടറിഞ്ഞതാണ്. അതുകൊണ്ട് അവർ പല സ്ഥലങ്ങളിലും അഭയം തേടുകയും ഒളിക്കുകയും ചെയ്തു...


എന്നാൽ നേതൃത്വത്തിന്റെ  ചെയ്തികളോട് കുടിപ്പക വെച്ച് നടക്കുന്ന പൗരന്മാർക്ക് ഇവിടെയും കുറവുണ്ടായിരുന്നില്ല. അധികാരി വർഗം കാലങ്ങളോളം തങ്ങളോട് കാണിച്ച കൊടുംകൈകൾക്ക് അതെ നാണയത്തിൽ മറുപടി നൽകാൻ ഇതൊരു സുവർണവസാരമായി കണ്ടു...


സമയം രാത്രി....

അശ്ബീലിയ ഗാഢ നിദ്രയിലാണ്...

നഗരത്തിനു ചുറ്റും മുസ്ലിം പട അക്ഷമരായി അവസരം കാത്തിരിക്കുന്നു...

വെളിയിൽ ആരുമില്ലെന്ന് കണ്ടപ്പോൾ മുസ്ലിം അനുകൂലികൾ രംഗത്തിറങ്ങി...

നഗരകവാടം അവർ മുസ്ലിംകൾക്കായി തുറന്നു കൊടുത്തു...


പിന്നെ ഒട്ടും താമസിച്ചില്ല...

മൂസ ബിനു നുസ്വൈറിന്റെ നേതൃത്വത്തിൽ സർവ്വരും അകത്തേക്ക് ഇരച്ചു കയറി... നേതാക്കളെയും ഉന്നതരെയും ബന്ദികളാക്കി... കോട്ടകൊട്ടാരങ്ങൾ പിടിച്ചെടുത്തു...

ഒടുവിൽ വഴിമുട്ടിയ അശ്ബീലിയ മുസ്ലിംകൾക്ക് മുന്നിൽ അവർ കീഴടങ്ങി...


ഇതോടെ ത്വാരീഖ് ബിനു സിയാദ് ആധിപത്യം നേടിയ പ്രദേശങ്ങളിൽ മുസ്ലിംകൾക്ക് ഭീഷണിയായി നിന്ന് വലിയൊരു കിടങ്ങ് ഒഴിവായിക്കിട്ടി...

പക്ഷെ, ഇതുകൊണ്ടൊന്നും ഭീഷണി അവസാനിച്ചിരുന്നില്ല...

കീഴടക്കപ്പെടാത്ത പട്ടണങ്ങൾ ഇനിയുമുണ്ടായിരുന്നു...

അതിലൊന്നാണ് മാഡ്രിഡ്...


നാഗരികത പച്ചപിടിച്ചു വരുന്ന ഈ പട്ടണം അത്ര എളുപ്പമല്ല... മുസ്ലിംകൾക്ക് എപ്പോഴും ഭീഷണിയായ ഈ നഗരം കീഴടക്കിയാൽ മാത്രമേ ദൗത്യം വിജയകരമാവൂ....


കുറച്ചു സൈനികരെ അശ്ബീലിയയിൽ നിർത്തി മൂസ വൻസന്നാഹത്തോടെ മാഡ്രിഡിലേക്ക് തിരിച്ചു. മുമ്പ് പയറ്റി തെളിയിച്ച അതെ തന്ത്രങ്ങൾ ഇവിടെയും പയറ്റി...

ശക്തമായ ഉപരോധമേർപ്പെടുത്തി...

പക്ഷെ, ഇതിനിടയിലാണ് അശ്ബീലിയയിൽ നിർത്തിയ സൈനികരെ ചില മതഭൃഷ്ടർ ആക്രമിച്ച


ു കൊലപ്പെടുത്തിയ വർത്തയറിയുന്നത്. ഉടനെ തന്നെ അദ്ദേഹം അവരെ ഒരു പാഠം പഠിപ്പിക്കാൻ കുറച്ചു സൈനികരെ അങ്ങോട്ടയച്ചു... 


അപ്പോഴേക്കും മാഡ്രിഡ് വാസികൾക്ക് ഉപരോധം മടുത്തു കഴിഞ്ഞിരുന്നു.... ഗത്യന്തരമില്ലാതെ അവർ മുസ്ലിംകളെ പ്രതിരോധിക്കാനിറങ്ങി....


നാടിന്റെ സംരക്ഷണത്തിനായി അവർ മരണപോരാട്ടം നടത്തി. എന്നാൽ മുസ്ലിം കരങ്ങൾക്ക് മുമ്പിൽ അവർക്ക് പിടിച്ചുനിൽക്കാനാകാതെ പിന്തിരിഞ്ഞോടി. 

അതോടെ അതും മുസ്ലിംകൾ അനായാസം കീഴടക്കി...


എന്നാൽ മലമടക്കുകളിലേക്കുള്ള ഓട്ടത്തിനു പിന്നിൽ ഖൂത്തുകാർക്ക് വ്യക്തമായൊരു പ്ലാൻ ഉണ്ടായിരുന്നു. മുസ്ലിംകളിൽ നിന്ന് പ്രധാന നഗരങ്ങൾ പിടിച്ചെടുക്കുക തന്നെ.

അതിനുവേണ്ടി അവർ അവിടങ്ങളിലുള്ള ഗോത്രക്കാരെ യുദ്ധത്തിനായി പ്രേരിപ്പിച്ചു...


റോഡറിക് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറഞ്ഞു അവരെ പരമാവധി വശീകരിച്ചു. കേട്ടതൊക്കെ അവർ അണ്ണാക്ക് തൊടാതെ വിഴുങ്ങി ഉടനെത്തന്നെ ആയുധമെടുത്തു യുദ്ധത്തിനിറങ്ങി ...