Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അബൂസുഫ്യാൻ റോമിൽ (3)

രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അബൂസുഫ്യാനെയും സംഘത്തെയും സമീപിച്ചു കൊട്ടാരത്തിലേക്കു ക്ഷണിച്ചു. രാജസദസ്സിലേക്ക് അവർ ആനയിക്കപ്പെട്ടു. പരിഭാഷകനും വന്നു.


 “പ്രവാചകനാണെന്നു വാദിക്കുന്ന ആ മനുഷ്യനുമായി കുടുംബബന്ധമുള്ള ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ..?” രാജാവു ചോദിച്ചു.


 “ഞാൻ അടുത്ത ബന്ധുവാണ്.” അബൂസുഫ്യാൻ പറഞ്ഞു.


 “നിങ്ങൾ മുമ്പോട്ടു വരിക. ഞാൻ നിങ്ങളോടു ചില ചോദ്യങ്ങൾ ചോദിക്കും. ശരിയായ ഉത്തരം നൽകണം. തെറ്റു പറഞ്ഞാൽ പിന്നിൽ നിൽക്കുന്നവർ തിരുത്തണം.” രാജാവു പറഞ്ഞു.


 പിന്നീടു നടന്ന ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു.


“പ്രവാചകനാണെന്നു വാദിക്കുന്ന ഈ മനുഷ്യന്റെ കുടുംബം എങ്ങനെയുള്ളതാണ്..?”


 “കുലീന കുടുംബമാണ്.”


 “ഇതിനു മുമ്പ് ഈ കുടുംബത്തിൽപെട്ട ആരെങ്കിലും പ്രവാചകനാണെന്നു വാദിച്ചിട്ടുണ്ടോ..?”


 “ഇല്ല, ആരും വാദിച്ചിട്ടില്ല.”


 “ഈ വാദം ഉന്നയിക്കുന്നതിനു മുമ്പ് ആ മനുഷ്യൻ വല്ല കളവും പറഞ്ഞിട്ടുണ്ടോ..?”


 “ഒരിക്കലും കളവു പറഞ്ഞിട്ടില്ല.”


 “എപ്പോഴെങ്കിലും കരാർ ലംഘിച്ചിട്ടുണ്ടോ..?”


 “ഒരിക്കലുമില്ല. ഇപ്പോൾ ഞങ്ങൾ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പര്യവസാനത്തെക്കുറിച്ചു പറയാൻ കഴിയില്ല.”


 “അദ്ദേഹത്തിന്റെ പൂർവികരിൽ രാജാക്കന്മാർ ഉണ്ടായിരുന്നോ..?”


 “ഇല്ല”


 “അദ്ദേഹത്തെ പിൻപറ്റുന്നവർ ആരാണ്, ദുർബല വിഭാഗമാണോ അതോ സമ്പന്നരോ..?”


 “ദുർബല വിഭാഗം.”


 “അവരുടെ എണ്ണം വർധിക്കുകയാണോ, കുറയുകയാണോ..?”


 “വർധിക്കുകയാണ്.” 


 “അദ്ദേഹത്തിന്റെ മതത്തിൽനിന്ന് ആരെങ്കിലും പിന്മാറുന്നുണ്ടോ..?”


 “ഇല്ല.”


 “നിങ്ങൾ അദ്ദേഹവുമായി യുദ്ധം നടത്തിയിട്ടുണ്ടോ..?”


 “യുദ്ധം നടത്തിയിട്ടുണ്ട്.”


 “യുദ്ധത്തിന്റെ അന്ത്യം എങ്ങനെയായിരുന്നു..?” 


 “ചിലപ്പോൾ ഞങ്ങൾ ജയിക്കും. ചിലപ്പോൾ അദ്ദേഹം ജയിക്കും...”


 “അദ്ദേഹത്തിന്റെ പ്രധാന ഉപദേശങ്ങൾ എന്തൊക്കെയാണ്..?”


 “അല്ലാഹു ഏകനാകുന്നു. അവനു പങ്കുകാരില്ല. അവനെ മാത്രമേ ആരാധിക്കാവൂ. ബിംബങ്ങളെ കൈവെടിയുക. ജീവിതശുദ്ധി നിലനിർത്തുക. സത്യം പറയുക. കരാറുകൾ പാലിക്കുക. കരുണയോടുകൂടി പെരുമാറുക. ഇതൊക്കെയാണു പ്രധാന ഉപദേശങ്ങൾ...”


 “മതി! മതി..! നാം വേണ്ടെത്ര ഗ്രഹിച്ചു കഴിഞ്ഞു. ഇത്രയും കേട്ടതിൽനിന്നും നാം മനസ്സിലാക്കിയത് എന്താണെന്നു പറയാം...”


 തിങ്ങിനിറഞ്ഞ സദസ്സു രാജാവിന്റെ മുഖത്തേക്കു നോക്കി. അറബികളും ക്രിസ്ത്യാനികളുമാണു സദസ്സിലുള്ളത്. രാജാവു പറഞ്ഞു:


 “അദ്ദേഹത്തിന്റെ കുടുംബം കുലീനമാണെന്നു നിങ്ങൾ പറഞ്ഞു. പ്രവാചകന്മാർ കുലീന കുടുംബത്തിലാണു ജനിക്കുക.

കുടുംബത്തിൽ ഒരാളും പ്രവാചകത്വം വാദിച്ചിട്ടില്ല, ഇതിൽ കുടുംബ സ്വാധീനമില്ല.


 അദ്ദേഹം സത്യസന്ധനാണെന്നു നിങ്ങൾ പറയുന്നു. ജനങ്ങളുടെ കാര്യത്തിൽ കള്ളം പറയാത്ത ഒരാൾ അല്ലാഹുﷻവിന്റെ കാര്യത്തിൽ കള്ളം പറയുമോ..? 


 അദ്ദേഹത്തിന്റെ കുടുംബത്തിൽ രാജാക്കന്മാരില്ലെന്നു നിങ്ങൾ പറഞ്ഞു. നഷ്ടപ്പെട്ട രാജാധികാരത്തിനു വേണ്ടിയാണ് ഇതൊക്കെ പറയുന്നത് എന്നു കരുതാനും വയ്യ.


 ദുർബല വിഭാഗമാണ് അദ്ദേഹത്തെ പിൻപറ്റുന്നത്. തുടക്കത്തിൽ പ്രവാചകന്മാരെ പിൻപറ്റുന്നത് ദുർബല വിഭാഗമായിരിക്കും .”


 അബൂസുഫ്യാൻ പറഞ്ഞ ഓരോ കാര്യവും എടുത്തുദ്ധരിച്ച ശേഷം രാജാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അദ്ദേഹം അന്ത്യപ്രവാചകൻ തന്നെയാണ്. ഞാൻ നിൽക്കുന്ന ഈ മണ്ണുപോലും അദ്ദേഹം അധീനപ്പെടുത്തും. അക്കാര്യം ഉറപ്പാണ്...”


 “ഒരു പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. അതു നിങ്ങളുടെ കൂട്ടത്തിൽ നിന്നായിരിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. എനിക്ക് അവിടെ എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകിക്കൊടുത്തേനേ...”


 രാജാവിന്റെ വിവരണം ഇത്രയും എത്തിയപ്പോൾ സദസ്സിൽ

വലിയ ബഹളം തുടങ്ങി.


 അറബികൾ പുറത്തിറങ്ങി. അബൂസുഫ്യാൻ കൂട്ടുകാരോടു

പറഞ്ഞു: “റോമാ ചക്രവർത്തിപോലും ഭയപ്പെടത്തക്കവിധം മുഹമ്മദ് വളർന്നുപോയി..!!”


 അപ്പോഴാണു റോമ ചക്രവർത്തിക്കു കാര്യം മനസ്സിലായത്. പ്രഭുക്കന്മാരും പാതിരിമാരും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പുതിയ പ്രവാചകനെ അംഗീകരിച്ചാൽ തന്റെ അധികാരം പ്രതിസന്ധിയിലാകും...


 “സഹോദരന്മാരേ, വിജയവും സമാധാനവും വേണമെങ്കിൽ

ആ പ്രവാചകനെ പിൻപറ്റുക.” കേൾക്കേണ്ട താമസം കാട്ടുകഴുതകളെ പോലെ അവർ ഇളകി...


 സംഗതി പന്തിയല്ലെന്നു രാജാവിനു മനസ്സിലായി. പിന്തിരിഞ്ഞോടാൻ തുടങ്ങിയവരെ അദ്ദേഹം മടക്കി വിളിച്ചു. അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു...


 “നിങ്ങളുടെ മതത്തിൽ നിങ്ങൾക്കെന്തുമാത്രം ആത്മാർത്ഥതയുണ്ടെന്നു നോക്കാൻ ഞാൻ ഒരു ഉപായം പ്രയോഗിച്ചതായിരുന്നു.” - അദ്ദേഹം പറഞ്ഞു. ആളുകൾ ശാന്തരായി. രാജാവു മതം മാറുമെന്ന ആശങ്കനീങ്ങി...


 രാജാധികാരം നിലനിർത്താൻ വേണ്ടി രാജാവു സന്മാർഗം വേണ്ടെന്നുവച്ചു. കത്തുമായി വന്ന ദൂതനെ മാന്യമായി തിരിച്ചയച്ചു. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് അദ്ദേഹം ജീവിച്ചു...