Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഇബ്ലീസിന് കിട്ടിയ വാഗ്ദാനം (2)

   ആദ്യത്തെ ഇരട്ടക്കുഞ്ഞുങ്ങളെ സംബന്ധിച്ച് മറ്റൊരഭിപ്രായവും കാണുന്നുണ്ട്. ഖാബീലും ഇഖ്ലീമയും സ്വർഗ്ഗത്തിൽ ജനിച്ചു എന്നാണത്. സ്വർഗ്ഗത്തിൽ പ്രസവിച്ചത് കൊണ്ട് ഹവ്വ (റ)ക്ക് പ്രസവ വേദനയോ പ്രസവ രക്തമോ ഉണ്ടായില്ല...


ഹവ്വ (റ) യുടെ ആദ്യ ഗർഭത്തെക്കുറിച്ച് സൂറത്ത് അഹ്റാഫിൽ പരമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്. "അല്ലാഹുﷻവാണ് ഒരേ വ്യക്തിയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവൻ. അതിൽ നിന്ന് അതിന്റെ ഇണയെയും ഉണ്ടാക്കി. അവൻ അവളുടെ അടുക്കൽ ചെന്ന് സമാധാനിക്കുവാൻ വേണ്ടി. അങ്ങനെ അവൻ അവളിൽ പ്രവേശനമുണ്ടായപ്പോൾ അവൾ ഒരു ലഘുവായ ഗർഭം ധരിച്ചു. എന്നിട്ട് അതുമായി അവൾ നടക്കുകയായി. അങ്ങനെ അവൾക്ക് ഗർഭ ഭാരം കൂടി വന്നപ്പോൾ അവർ രണ്ടാളും തങ്ങളുടെ രക്ഷിതാവായ അല്ലാഹുﷻവിനെ വിളിച്ചു പ്രാർത്ഥിച്ചു. "നീ ഞങ്ങൾക്ക് ഒരു നല്ലകുട്ടിയെ നൽകുന്ന പക്ഷം ഞങ്ങൾ നന്ദിയുള്ളവരായിരിക്കും." (7:189)


ആദ്യപ്രസവത്തിലെ പുത്രൻ കുറ്റവാളിയായി മാറുന്നതാണ് ലോകം കണ്ടത്. ഒന്നാം പ്രസവത്തിലെ ഖാബീൽ രണ്ടാം പ്രസവത്തിലെ ഹാബീലിനെ കൊന്നുകളഞ്ഞു. ആദം (അ) ഹവ്വ (റ) ദമ്പതിമാരുടെ പുത്രന്മാരും പുത്രിമാരും വളർന്നുവരികയാണ്. ആദ്യമാദ്യം പ്രസവിക്കപ്പെട്ടവർക്ക് വിവാഹപ്രായമായി. ആദം (അ) പറഞ്ഞു: "ഒന്നാം പ്രസവത്തിലെ പുത്രൻ രണ്ടാം പ്രസവത്തിലെ പുത്രിയെ വിവാഹം കഴിക്കട്ടെ. രണ്ടാം പ്രസവത്തിലെ പുത്രൻ ഒന്നാം പ്രസവത്തിലെ പുത്രിയെയും വിവാഹം ചെയ്യട്ടെ. ഖാബീൽ ലബൂദയെ വിവാഹം ചെയ്യണം. ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം." 


ആ തീരുമാനത്തെ ഖാബീൽ എതിർത്തു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു എനിക്കു ലബൂദയെ വേണ്ട. ഇഖ്ലീമയെ മതി ആദം (അ) എതിർത്തുകൊണ്ട് പറഞ്ഞു : "നീയും ഇഖ്ലീമയും ഒരേ പ്രസവത്തിലെ കുട്ടികളാണ്. നിങ്ങൾ തമ്മിൽ വിവാഹം പാടില്ല."

"എനിക്ക് ഇഖ്ലീമയെ മതി." 

"അങ്ങനെ ശാഠ്യം പിടിക്കരുത്. ഇഖ്ലീമ നിനക്കുള്ളതല്ല. അവൾ ഹാബീലിന്റെ ഭാര്യയാവേണ്ടവളാണ്." 

 

"ഹാബിലിനെ ഞാൻ കൊല്ലും ഇഖ്ലീമയെ സ്വന്തമാക്കും ആരെതിർത്താലും ശരി." ഖാബീലിന്റെ പ്രഖ്യാപനം എല്ലാവരും ദുഃഖിതരായി. ദുഷ്ടനായി മാറുകയാണ് ഖാബീൽ. ഖാബീലിന്റെ മനസ്സ് ഇളകിമറിഞ്ഞു. ഹാബീലിനെ വധിക്കണം എങ്ങനെ..?  ആദം (അ) ഒരുപരിപാടി നിർദ്ദേശിച്ചു. ഖാബീലും ഹാബീലും ഖുർബാൻ നടത്തുക ആരുടെ ഖുർബാൻ സ്വീകരിക്കപ്പെടുന്നുവോ അവർ ഇഖ്ലീമയെ വിവാഹം ചെയ്യുക. രണ്ടാളും സമ്മതിച്ചു ഹാബീലിന് ധാരാളം നാൽക്കാലികളുണ്ട്. കാലിവളർത്തലാണ് തൊഴിൽ ഒരു ആടിനെ ഖുർബാൻ നൽകാൻ ഹാബീൽ നിശ്ചയിച്ചു. ഖാബീലിന്റെ തൊഴിൽ കൃഷിയാണ്. ഒരുപിടി ഗോതമ്പ് വൈക്കോൽ ഖുർബാൻ നൽകാൻ തീരുമാനിച്ചു...


ഹാബീൽ ഒരു നല്ല ആടിനെ മലഞ്ചെരിവിൽ വിട്ടു. എന്നിട്ടിങ്ങനെ പ്രഖ്യാപിച്ചു. 

"എന്റെ ഖുർബാൻ സ്വീകരിക്കപ്പെടുകയാണെങ്കിൽ ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും." 


ഒരുപിടി വൈക്കോൽ മലഞ്ചെരിവിൽ വെച്ചിട്ട് ഖാബീൽ പ്രഖ്യപിച്ചതിങ്ങനെ: "എന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ ഇഖ്ലീമയെ വിവാഹം ചെയ്യും." 


ആകാശത്ത് നിന്ന് പുകയില്ലാത്ത അഗ്നിവരും അത് സാധനത്തെ സ്വീകരിച്ചാൽ ഖുർബാൻ സ്വീകരിക്കപ്പെട്ടു. അഗ്നിസാധനത്തെകൊണ്ട് പോയില്ലെങ്കിൽ ഖുർബാൻ സ്വീകരിക്കപ്പെട്ടില്ല. 


ആകാശത്ത് നിന്ന് അഗ്നി ഇറങ്ങി വന്നു. ഹാബീലിന്റെ ഖുർബാൻ സ്വകരിക്കപ്പെട്ടു. ഹാബീൽ ഇഖ്ലീമയെ വിവാഹം ചെയ്യണം. ഖാബീലിന്റെ മനസ്സിൽ പകയും വിദ്വേഷവും വളർന്നു. മനസ്സിൽ സഹോദരസ്നേഹം വറ്റിപ്പോയി...


ഹാബീൽ ക്ഷമാശീലനാണ് അല്ലാഹുﷻവിനെ ഭയന്നു ജീവിക്കുന്നു. തഖ് വയുള്ളവനാണ് അതുകൊണ്ട് അല്ലാഹുﷻ ഖുർബാൻ സ്വീകരിച്ചു. പകയും അസൂയയുമായി നടക്കുന്നവരുടെ ഖുർബാൻ സ്വീകരിക്കപ്പെടില്ല...


ഹാബീലിനെ കൊല്ലണം. ഇഖ് ലീമയെ സ്വന്തമാക്കണം. ഈ ചിന്ത മാത്രമേ മനസ്സിലുള്ളു. എങ്ങനെ കൊല്ലും ..? അതറിയില്ല. ഇബ്ലീസ് സന്തോഷവാനായി. കുഴപ്പമുണ്ടാക്കാൻ പറ്റിയ സന്ദർഭം തന്നെ. ഇബ്ലീസ് മനുഷ്യരൂപം സ്വീകരിച്ചു. ഒരു പക്ഷിയുമായി ഖാബീലിന്റെ മുന്നിലെത്തി...


ഖാബീൽ ആകാംക്ഷയോടെ ആ മനുഷ്യനെ നോക്കി. ഇബ്ലീസ് നല്ലൊരു കല്ലെടുത്തു. പക്ഷിയുടെ തലക്കടിച്ചു. പക്ഷി ചത്തുപോയി. ഖാബീലിന്ന് ആശയം പിടികിട്ടി. ഖാബീൽ ആ ചിന്തയുമായി നടക്കുകയാണ്. ഹബീലിന്റെ പോക്കുവരവുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു ...