Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

രോഗശമനം (2)

    അയ്യൂബ് (അ)റൂം എന്ന നാട്ടുകാരനായിരുന്നു. നല്ല സമ്പത്തുള്ള ആളായിരുന്നു. മഹാന്റെ ഔദാര്യം വളരെ പ്രസിദ്ധമായിരുന്നു. വല്ലാതെ മനസ്സലിയുന്ന പ്രകൃതിയായിരുന്നു. 


 പാവങ്ങളോട് എന്തെന്നില്ലാത്ത കരുണ കാണിച്ചു. യത്തീമുകൾ, വിധവകൾ, അഗതികൾ തുടങ്ങിയ ദുർബല വിഭാഗങ്ങളെ സംരക്ഷിച്ചു. വിരുന്നുകാരെ സൽകരിച്ചു. വഴി യാത്രക്കാരെ സഹായിച്ചു. ഇതിനെല്ലാം അവസരം നൽകിയ അല്ലാഹുﷻവിനെ സദാ വാഴ്ത്തിക്കൊണ്ടിരുന്നു. നന്ദിയുള്ള അടിമയാക്കേണമേ... എന്നായിരുന്നു പ്രാർത്ഥന... 


 വമ്പിച്ച പരീക്ഷണങ്ങൾക്ക് വിധേയനായി. സ്വന്തം നാട് വിടേണ്ടിവന്നു. നീണ്ട കാലം ഏകാന്തവാസം നടത്തി. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പ്രിയ പത്നി കൂടെയുണ്ടായിരുന്നു... 


 റഹ്മത്ത് (റ)വിന്റെ മനസ്സിളകിമറിയുകയായിരുന്നു. പ്രിയ ഭർത്താവ് ഒറ്റക്കാണ്. സഹായിക്കാനാളില്ല. താൻ വിട്ടുപോന്നത് ശരിയായില്ല. തനിക്ക് അബദ്ധം പറ്റിപ്പോയി. തന്നെ ശാസിച്ചു. സ്ഥലം വിടാൻ പറഞ്ഞു. താനത് അനുസരിച്ചു... 


 മനസ്സിലെ വിഷമം കൊണ്ട് അങ്ങനെ പറഞ്ഞു പോയതല്ലേ..? അത് സഹിച്ച് അവിടെത്തന്നെ നിൽക്കേണ്ടതായിരുന്നു. നിൽക്കപ്പൊറുതിയില്ലാതായി. വേഗം മടങ്ങി പോവാം. റഹ്മത്ത് (റ) വെപ്രാളത്തോടെ വരികയാണ്. നടത്തത്തിന് വേഗത കൂടി. വെപ്രാളവും...


 എവിടെ? എവിടെ തന്റെ ഭർത്താവ്? അവശനായി കിടന്ന സ്ഥലത്തെത്തി. അവിടം ശൂന്യം. എന്ത് സംഭവിച്ചു? എങ്ങോട്ട് പോയി? എങ്ങനെ പോയി? റഹ്മത്ത് (റ) അന്വേഷിച്ചു നടക്കുകയാണ്. സുമുഖനായ  ഒരു മനുഷ്യൻ അവരെ ശ്രദ്ധിക്കുന്നു... 


 "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? എന്താണിത്ര ബദ്ധപ്പാട്..?" സുമുഖൻ ചോദിച്ചു.


"ഞാനെന്റെ ഭർത്താവിനെ അന്വേഷിക്കുകയാണ്. ഇവിടെയെങ്ങും കാണാനില്ല."


"നിങ്ങളാരാണ്? ആരാണ് ഭർത്താവ്..?"  


"എന്റെ പേര് റഹ്മത്ത്. ഭർത്താവ് അയ്യൂബ്. സുഖമില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോൾ വന്നു നോക്കുമ്പോൾ കാണാനില്ല." 


"അയ്യൂബിനെ കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ?"


"എന്താ സംശയം?"


"എന്നാൽ എന്റെ മുഖത്തക്ക് സൂക്ഷിച്ചു നോക്കൂ." 


 റഹ്മത്ത് (റ) ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്തൊരതിശയം. എന്തൊരു മാറ്റം. 

ഭർത്താവിന്റെ പഴയ രൂപം. അതിനെക്കാൾ മനോഹരമായ രൂപം. റഹ്മത്ത് (റ)യുടെ അവസ്ഥ എങ്ങനെയാണ് വിവരിക്കുക? 

എന്തെല്ലാം വികാര വിചാരങ്ങളാണ് മനസ്സിലേക്ക് പ്രവഹിച്ചിട്ടുണ്ടാവുക?

ആർക്കാണത് സങ്കൽപിക്കാനാവുക?

ഏത് തൂലികക്കാണ് വർണിക്കാനാവുക..? 


 ആ മനോഹര നയനങ്ങൾ അടഞ്ഞു. ഭക്തിപാരവശ്യത്തോടെ സർവതും അല്ലാഹുﷻവിൽ സമർപ്പിച്ച നിമിഷങ്ങൾ. 'അല്ലാഹുﷻവേ സർവ സ്തുതിയും നിനക്കാകുന്നു' അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കവിളിലൂടെ ഒഴുകി. വളരെ നാളായി കെട്ടി നിർത്തിയ ദുഃഖം കണ്ണീർത്തുള്ളികളായി കവിളുകളിലൂടെ ചാലിട്ടൊഴുകി...  


 അയ്യൂബ് (അ)ഭൂമിയിൽ ചവിട്ടുകയും ഉറവയുണ്ടാവുകയും ചെയ്ത സംഭവം എക്കാലവും അനുസ്മരിക്കപ്പെടും. കാരണം അത് വിശുദ്ധ ഖുർആൻ പ്രസ്താവിച്ച സംഭവമാണ്. ഈ വചനം കാണുക:


"അയ്യൂബ് നബിക്ക് അല്ലാഹു ﷻ നിർദേശം നൽകി, നീ നിന്റെ കാൽകൊണ്ട് കൊട്ടുക. ഇതാ തണുത്ത സ്നാന ജലവും പാനീയവും." (38:42)


 അനുഗ്രഹീതമായ സ്നാന ജലം. അതിൽ കുളിച്ചു. അതോടെ രോഗാവസ്ഥയുടെ കാലഘട്ടം അവസാനിച്ചു. രോഗലക്ഷണങ്ങളെല്ലാം മാറിപ്പോയി. ഇപ്പോൾ ആരോഗ്യവാൻ. സുമുഖൻ... 


 ഭാര്യ കൂടെത്തന്നെയുണ്ട്. ഭാര്യയുടെ കുറെ വർഷത്തെ ജീവിതം ത്യാഗപൂർണമായ കാലം. ക്ഷമയുടെയും സഹനത്തിന്റെയും കാലം. അതവസാനിച്ചിരിക്കുന്നു. എന്തൊരു ത്യാഗമാണ് സഹിച്ചത്..? 


 എല്ലാവരും അകന്നപ്പോൾ കൂടെ നിന്നു. എല്ലാം സഹിച്ചു. ഭർത്താവിന്റെ പൊരുത്തം നേടി. അവസാനംവരെ സഹിച്ചുനിന്നു. അങ്ങിനെ എക്കാലത്തെയും ഭാര്യമാർക്ക് മാതൃകയായി. വിശുദ്ധ ഖുർആനിലെ സൂറത്ത് അമ്പിയാഇലെ വചനം കാണുക:


"അയ്യൂബിനെയും ഓർക്കുക. അതായത് എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനാകുന്നു. എന്ന് അദ്ദേഹം റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക."  (21:83)


"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളെല്ലാം നാം അകറ്റിക്കളഞ്ഞു. രോഗം സുഖപ്പെടുത്തി നമ്മുടെ പക്കൽ നിന്നുള്ള ഒരനുഗ്രഹവും, ആരാധന ചെയ്യുന്നവർക്ക് ഒരു സ്മരണയും ആയിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും അവരോടൊപ്പം അത്ര വേറെയും അദ്ദേഹത്തിന് നാം കൊടുക്കുകയും ചെയ്തു."  (21:84)


 പിന്നീട് ലഭിച്ച ഐശ്വര്യത്തെക്കുറിച്ചാണ് ഈ വചനം. സമ്പത്ത് തിരിച്ചു വരും. നശിച്ചു പോയ അളവിലല്ല ഇരട്ടിയായിട്ട് വരും. സന്താനങ്ങളുടെ കാര്യവും അങ്ങനെ തന്നെ. മരിച്ചുപോയ മക്കളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഇനി ലഭിക്കാൻ പോവുന്നത്...


 ജിബ്രീൽ (അ) നബിയെ കാണാൻ വന്നത് ഒരു വെള്ളിയാഴ്ച പ്രഭാതത്തിലായിരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ രോഗം മാറും. സമ്പത്ത് തിരിച്ചു കിട്ടും. മക്കൾ ഇരട്ടിയാവും. തുടങ്ങിയ സന്തോഷവാർത്തക


ൾ നൽകി... 


 അയ്യൂബ് നബി (അ) കുളിച്ചു കഴിഞ്ഞപ്പോൾ മലക്കുകൾ സ്വർഗ്ഗത്തിൽ നിന്ന് വസ്ത്രങ്ങൾ കൊണ്ടു വന്നു. രണ്ടെണ്ണം. ഒരെണ്ണം ഉടുത്തു. രണ്ടാമത്തേത് പുതച്ചു.

താമസിക്കാൻ വിശേഷപ്പെട്ടൊരു വീട് ലഭിച്ചതായും പറയപ്പെട്ടിട്ടുണ്ട്...


 ഇബ്ലീസിന്റെ കാര്യമാണ് ദയനീയം. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു. അയ്യൂബ് നബിയുടെ മനസ് വ്യതിചലിപ്പിക്കാനുള്ള എന്തെല്ലാം ശ്രമങ്ങൾ നടത്തി. ഒന്നും വിജയിച്ചില്ല. താൻ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അയ്യൂബ് നബിയുടെ ഈമാനിന്റെ ദാർഢ്യത്തിന് മുമ്പിൽ ഇബ്ലീസ് അമ്പേ പരാജയപ്പെട്ടു. എന്തൊരു തിളക്കമാർന്ന ഈമാൻ. 

പിശാചുക്കൾ കടുത്ത നിരാശയിലായിപ്പോയി... 


 അയ്യൂബ് നബി (അ)ന്റെ ക്ഷമ ചരിത്രത്തിന്റെ ഭാഗമായി. തലമുറകൾ അതറിയും. അവരതിൽ നിന്ന് പാഠം ഉൾക്കൊള്ളും. ക്ഷമയുടെ കാര്യത്തിൽ പിൽക്കാലക്കാർ അയ്യൂബ് നബി (അ)നെ മാതൃകയാക്കും. അവർ ക്ഷമാശീലരായി ജീവിക്കും. അവരുടെ മുമ്പിലും താൻ പരാജയപ്പെടും...


തോൽവികൾ ഇനിയും എത്രയോ തവണ ആവർത്തിക്കപ്പെടും. എന്തൊരു നിരാശാജനകമായ അവസ്ഥ...