Skip to content
منگل - ۱۱ اگست, ۲۰۲۶ ۲۵-صفر-۱۴۴۸

ഒറ്റപ്പെട്ടു (1)

   വിദൂര സ്ഥലത്ത് വന്ന്  താമസം തുടങ്ങിയിട്ട് കാലം കുറെയായി. ഭാവിയെക്കുറിച്ച് രൂപമില്ല. രോഗം മാറുമെന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയിൽ രാപ്പകലുകൾ തള്ളിനീക്കുന്നു. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി. രോഗം കൂടുന്നതല്ലാതെ കുറയുന്നില്ല. ഖൽബും നാക്കും രോഗം ബാധിക്കാതെ ബാക്കിയുണ്ട്. അവ അല്ലാഹുﷻവിനെ സ്തുതിക്കുന്നു.  അൽഹംദുലില്ലാഹ്  


 ഖൽബ്, നാവ്, കണ്ണുകൾ ഇവക്ക് രോഗം ബാധിച്ചില്ലെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ഭാര്യ ഏതെങ്കിലും ഭാഗത്തേക്കു യാത്ര ചെയ്യും. ഏതെങ്കിലും വീട്ടിൽ ജോലി ചെയ്യും. ആഹാരം സമ്പാദിക്കും. തളർന്ന ശരീരവുമായി തിരിച്ചു വരും. തന്റെ വരവും കാത്തിരിക്കുന്ന പ്രിയ ഭർത്താവ്. 

ആഹാരം നൽകും. അപ്പോൾ വല്ലാത്ത നിർവൃതിയാണ്...


 മാസങ്ങൾ വർഷങ്ങൾക്കു വഴിമാറുകയാണ്. ഇനിയെത്രനാൾ? ഉത്തരമില്ലാത്ത ചോദ്യം. രോഗശമനത്തിന് വേണ്ടി ഭർത്താവ് ഇതുവരെ ദുആ ചെയ്തിട്ടില്ല. മര്യാദകേടാവുമോ എന്ന് ഭയന്നിട്ടാവും. രോഗം തന്നവൻ അല്ലാഹുﷻവാണല്ലോ. തന്റെ അവസ്ഥ അവൻ കാണുന്നുണ്ടല്ലോ. പിന്നെന്ത് പറയാൻ?  അല്ലാഹുﷻവിന്റെ വിധി നടക്കട്ടെ...


 ഭാര്യ ഒരുദിവസം ധൃതിയിൽ നടന്നുവരികയാണ്. വഴിയിൽ ഒരാളെ കണ്ടു. അയാൾ തന്നെ കാത്തിരിക്കുന്നത് പോലെ തോന്നി. ഭർത്താവിന്റെ രോഗത്തിന് ഒരു ശമനവുമില്ല അല്ലേ? കഷ്ടമായിപ്പോയി. എത്ര നല്ല മനുഷ്യനായിരുന്നു. എന്തെല്ലാം സൗഭാഗ്യങ്ങളുണ്ടായിരുന്ന ആളാണ്. 

അയാൾ സഹതാപ സ്വരത്തിൽ സംസാരിക്കുന്നു...


 "നിങ്ങൾക്കെങ്ങനെ എന്റെ ഭർത്താവിനെ അറിയാം?"  

റഹ്മത്ത് മെല്ലെ ചോദിച്ചു. 


"കൊള്ളാം നല്ല ചോദ്യം. എനിക്ക് അയ്യൂബിന്റെ ചരിത്രം നന്നിയിട്ടറിയാം. വംശാവലി അറിയാം. നിങ്ങളെപ്പറ്റിയും എനിക്കറിയാം. ഭർത്താവിന് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്. സങ്കടകരം തന്നെ. നിങ്ങളുടെ കുടുംബചരിത്രം എനിക്ക് നന്നായറിയാം." 


 അയാൾ കഴിഞ്ഞകാല സംഭവങ്ങൾ ആകർഷകമായി വിവരിക്കാൻ തുടങ്ങി. ആ സംസാരം കേട്ട് കുറെനേരം അവിടെ നിന്നുപോയി. എനിക്ക് നേരം വൈകി ഞാൻ പോവട്ടെ റഹ്മത്ത് ധൃതികൂട്ടി. അപ്പോൾ അയാൾ പറഞ്ഞു...


"ഭർത്താവിന്റെ രോഗം മാറാൻ ഞാനൊരു വഴി പറഞ്ഞു തരാം കേട്ടോളൂ..."  


 അയാൾ ഒരാടിനെ റഹ്മത്തിന് നൽകി എന്നിട്ട് പറഞ്ഞു: "ഇതിനെ കൊണ്ടുപൊയ്ക്കൊള്ളൂ ഇതിനെ അറുക്കണം. എന്റെ പേര് ചൊല്ലി അറുക്കണം. ഇറച്ചി പാകം ചെയ്തു കഴിച്ചോളൂ രോഗം മാറും." 


 അറുക്കുമ്പോൾ പറയാൻ ഒരു പേരും പറഞ്ഞു കൊടുത്തു. റഹ്മത്ത് നടന്നു കൂടെ ആടും നടന്നു. വല്ലാത്തൊരു പ്രതീക്ഷയോടെ ഭർത്താവിന്റെ അടുത്തെത്തി ആഹാരം നൽകി...


"ഇതേതാ ആട്..?"


"ഒരാൾ തന്നതാണ്" 


"എന്തിന്?"


"നിങ്ങളുടെ രോഗം മാറാൻ"


വഴിയിൽ നടന്ന സംസാരവും സംഭവങ്ങളും ഭാര്യ വിവരിച്ചു. ഭർത്താവിന്റെ മനസ്സിൽ രോഷം വളർന്നു. ചില ചരിത്ര ഗ്രന്ഥങ്ങളിൽ ഇങ്ങനെ കാണാം. അയ്യൂബ് നബി (അ) ഭര്യയോട് കയർത്തു സംസാരിച്ചു. "നീ എന്തിനവനോട് സംസാരിച്ചു..? അവൻ തന്ന സമ്മാനമാണോ ഈ ആട്..? ഇതിനെ എന്തിന് നീ സ്വീകരിച്ചു..? അവൻ ആരാണ്..?"  


"എനിക്കറിയില്ല. സംസാരം കേട്ടപ്പോൾ നമ്മോട് സ്നേഹമുള്ള ഒരാളാണെന്ന് തോന്നിപ്പോയി."

ഭാര്യ മെല്ലെ പറഞ്ഞു.  


"എന്നാൽ കേട്ടോളൂ അവൻ ശപിക്കപ്പെട്ട ഇബ്ലീസ് ആകുന്നു. നീ എന്തിന് അവന്റെ വലയിൽ ചെന്നു ചാടി"  


 ഭാര്യ ഞെട്ടിപ്പോയി..!! അല്ലാഹുﷻവിൽ ശരണം തേടി. ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കേണമേ. അല്ലാഹുവേ.... എന്റെ റബ്ബേ നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.  ഈ സന്ദർഭത്തിൽ അയ്യൂബ് (അ) ഭാര്യയോട് കാർക്കശ്യത്തോടെ ഇങ്ങനെ പറഞ്ഞതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...


"എന്റെ രോഗം ഭേദമായി, ആരോഗ്യം തിരിച്ചുകിട്ടിയാൽ ഞാൻ നിന്നെ നൂറ് അടി അടിക്കും. ഇബ്ലീസിന്റെ വാക്കുകൾ ശ്രവിച്ചതിനുള്ള ശിക്ഷ" ഈ വചനം പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്...


 ഭാര്യ പതിവുപോലെ ജോലിക്കു പോയി. ഇബ്ലീസ് തന്റെ ഭാര്യയെ പാട്ടിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നബിക്ക് മനസ്സിലായി. ഇനിയെന്തായിരിക്കും തന്ത്രം..? അയ്യൂബ് (അ) അല്ലാഹുﷻവിനോട് കാവൽ തേടി. നബിയുടെ ദുആ അല്ലാഹു ﷻ സ്വീകരിക്കും. എല്ലാം നശിച്ചു. എന്നിട്ടും ഭാര്യയുടെ സാമീപ്യം നഷ്ടമായില്ല. ഇതുതന്നെ വലിയ അനുഗ്രഹം...  


 സർവലോക രക്ഷിതാവായ അല്ലാഹുവേ! നിനക്ക് സ്തുതി. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. നബിയുടെ ഖൽബിൽ നിന്നുള്ള ദിക്റാണിത്. അതിന്റെ മഹത്വം അറിയുന്നവൻ അല്ലാഹു ﷻ മാത്രം...