Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

മദീനയിലെത്തിക്കുക (1)



   സയ്നബ്(റ)യുടെ മനസ്സിൽ വല്ലാത്ത ഉൽകണ്ഠ. തന്റെ പ്രിയപ്പെട്ട അനുജത്തി റുഖിയ്യ ഭർത്താവിനോടൊപ്പം

നാടുവിട്ടു. റുഖിയ്യയും ഉസ്മാൻ(റ)വും മക്കയിൽ നിൽക്കാനാകാതെ പലായനം ചെയ്തിരിക്കുന്നു.


 അന്യനാട്ടിൽ എന്തൊരു കഷ്ടപ്പാടായിരിക്കും. മാതാവിനെക്കണ്ടു. മാതാവിന്റെ ദുഃഖം കണ്ടു. പിതാവിന്റെ മുഖം കണ്ടു. പൊട്ടിക്കരഞ്ഞുപോയി.

ബഹിഷ്കരണത്തിന്റെ കാലം.

മലഞ്ചെരുവിലെ ദുരിതം നിറഞ്ഞ നാളുകൾ.


 സയ്നബിന്റെ മനസ്സ് നീറിപ്പുകഞ്ഞു.

ഖുറയ്ശികൾ എന്തൊരു ക്രൂരതയാണു കാണിക്കുന്നത്..? എന്നിട്ടും തന്റെ ഭർത്താവ് അവരുടെ കൂടെത്തന്നെ. എങ്ങനെ സഹിക്കും..!

ബഹിഷ്കരണത്തിന്റെ കാലം കഴിഞ്ഞപ്പോൾ ആശ്വാസം. പക്ഷേ, അതു നീണ്ടുനിന്നില്ല.


 എല്ലാവരുടെയും അഭയകേന്ദ്രമായിരുന്ന വന്ദ്യമാതാവ് മരണപ്പെട്ടു. മക്കയുടെ റാണിയായിരുന്ന ഉമ്മ. സമ്പന്നയായിരുന്ന ഉമ്മ. എല്ലാം പിതാവിനുവേണ്ടി ത്യജിച്ചു. ഒടുവിൽ ദൈന്യം നിറഞ്ഞ മരണം. ഒരർത്ഥത്തിൽ പട്ടിണി മരണം..!രാജകുമാരിയുടെ പട്ടിണി മരണം..!!


 റുഖിയ്യ അകലെയാണ്. ഉമ്മുകുൽസൂം ദുഃഖത്തിന്റെ പ്രതീകമായി. ഫാത്വിമ കുട്ടിയാണ്.

സയ്ബിന്റെ മനസു നിറയെ ദുഃഖം.

വന്ദ്യപിതാവിനു രണ്ട് അഭയകേന്ദ്രങ്ങളുണ്ടായിരുന്നു.

ഒന്ന് അബൂത്വാലിബ്. മറ്റൊന്ന് ഖദീജ(റ). രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. അതോടെ മർദനം ഇരട്ടിയായി...

 

 സയ്നബിന്റെ വേദനക്കതിരില്ല. ഒടുവിൽ ഹിജ്റ. സത്യവിശ്വാസികൾ നാടുവിട്ടുകൊണ്ടിരിക്കുന്നു. വന്ദ്യപിതാവും നാടുവിട്ടു. ഉമ്മുകുൽസൂമും ഫാത്വിമയും മദീനയിലേക്കുപോയി. മക്കയിൽ സയ്നബ് ഒറ്റയ്ക്കായി.


 കാലം പിന്നെയും കടന്നുപോയി.

ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നുമില്ല. ദുഃഖം കലർന്ന ഓർമകളുമായി സയ്നബ് നാളുകൾ തള്ളി നീക്കി.


 പ്രിയ സഹോദരി റുഖിയ്യയെ കാണാൻ മോഹം. ഉമ്മുകുൽസൂമിന്റെ രൂപം കൺമുമ്പിൽ തന്നെയുണ്ട്. ബാല്യദശയിലുള്ള ഫാത്വിമയെ കാണാൻ കണ്ണു കൊതിക്കുന്നു. എന്തൊരു പരീക്ഷണം..! എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു. ജീവിതവും മരണവും.


 ഇബാദത്തുകൾകൊണ്ടു രാപ്പകലുകൾ സജീവമാക്കി. പിതാവിനെ ഒന്നു കാണണമായിരുന്നു. മനസിന്റെ മോഹം. എങ്ങനെ കാണാൻ..?

പെട്ടെന്നാണ് ആ വാർത്ത കേട്ടത്.

യുദ്ധം..!!


 മക്കയിലെ മുശ്രിക്കുകൾ പടനയിക്കുന്നു. മുസ്ലിംകൾക്കെതിരെ..! ഭർത്താവ് യാത്രയ്ക്കൊരുങ്ങുന്നു. പടച്ചട്ടയണിയുന്നു. പടവാളെടുക്കുന്നു...


 “എങ്ങോട്ടാ..?” - ഭാര്യയുടെ വെപ്രാളം നിറഞ്ഞ ചോദ്യം.


 “യുദ്ധത്തിന്...” - ഭർത്താവിന്റെ മറുപടി.


 ഖൽബു തകരുന്ന വേദന. “വേണോ, ഇതു വേണോ...? നിങ്ങൾ യുദ്ധത്തിനു പോകണോ..?” ഭാര്യയുടെ ഗദ്ഗദം നിറഞ്ഞ ചോദ്യം.


 പതറിക്കൂടാ. ഭാര്യയുടെ കണ്ണീരിനു മുമ്പിൽ ഖുറയ്ശിയോദ്ധാവ് പതറിപ്പോകരുത്. ധീരമായി മുന്നേറണം. ഉറച്ച പാദങ്ങളിൽ നടന്നുപോയി. ഭാര്യ ആ പോക്കു നോക്കി നിന്നു.