Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

പാലായനം (3)

   മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...


 “നിങ്ങൾ ഒരു പുതിയ മതം കണ്ടുപിടിച്ചതായി കേട്ടു. എന്താണ് ആ മതം..?” - രാജാവ് ചോദിച്ചു.


 “ഞങ്ങൾ ദീർഘകാലമായി അജ്ഞതയുടെ അന്ധകാരത്തിലായിരുന്നു. ഞങ്ങൾ ചെയ്യാത്ത പാപങ്ങളില്ല. ഏകനായ സൃഷ്ടാവിനെ ആരാധിക്കുന്നതിനു പകരം ഞങ്ങൾ എണ്ണമറ്റ ബിംബങ്ങളെ ആരാധിച്ചു.


 കൊള്ളയും അക്രമവും വ്യഭിചാരവും ഞങ്ങൾ  തൊഴിലാക്കി. കയ്യൂക്കുള്ളവൻ ദുർബലനെ അധീനപ്പെടുത്തി. കുടുംബ ബന്ധങ്ങൾ മുറിച്ചു. അയൽവാസിയെ ഉപദ്രവിച്ചു.


 അങ്ങനെ അക്രമവും അനാചാരവും നിറഞ്ഞ കാലത്ത് സൃഷ്ടാവായ അല്ലാഹു ﷻ ഒരു പ്രവാചകനെ നിയോഗിച്ചു. ഞങ്ങൾക്കിടയിലെ ഏറ്റവും നല്ല മനുഷ്യൻ, ഉന്നത കുലജാതൻ, സൽസ്വഭാവങ്ങൾക്കു പേരുകേട്ട ആൾ. അൽഅമീൻ. വിശുദ്ധനും വിശ്വസ്തനും...


 ആ പ്രവാചകൻ ഞങ്ങൾക്കു വഴികാട്ടിത്തന്നു. ഏകദൈവ

വിശ്വാസത്തിലേക്കു ക്ഷണിച്ചു. സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു. ഞങ്ങളതു സ്വീകരിച്ചു...


 പ്രവാചകൻ ഞങ്ങളോടു കൽപിച്ച കാര്യങ്ങൾ ഇവയാണ്. ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുക,

സത്യം പറയുക, കൊള്ളയും കൊലയും അവസാനിപ്പിക്കുക, അയൽക്കാരെയും അനാഥരെയും സഹായിക്കുക, മ്ലേച്ഛമായ കാര്യങ്ങൾ ഉപേക്ഷിക്കുക...


 ഞങ്ങൾ ബഹുദൈവാരാധന ഉപേക്ഷിച്ചു. എല്ലാ ദുർവൃത്തികളും കൈവെടിഞ്ഞു. ഇതുമാത്രമാണു ഞങ്ങൾ ചെയ്തത്. അപ്പോഴേക്കും ഞങ്ങളുടെ ജനത ഞങ്ങളെ അക്രമിച്ചു. ഞങ്ങളെ ബഹിഷ്കരിച്ചു.

ക്രൂരമായി മർദിച്ചു...


 ഇസ്ലാംമതം കൈവെടിയാൻ വേണ്ടി അവർ ഞങ്ങളെ നിർബന്ധിച്ചു. മർദനം സഹിക്കവയ്യാതെയാണു ഞങ്ങൾ ഇവിടേക്കു പോന്നത്. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാൻ വിട്ടിരിന്നുവെങ്കിൽ ഞങ്ങൾ ഒരിക്കലും മക്ക വിട്ടു പോരുമായിരുന്നില്ല.”


 ഇത്രയും കേട്ടപ്പോൾ നജ്ജാശി രാജാവ് പറഞ്ഞു: “നിങ്ങൾക്കു ലഭിച്ച വേദഗ്രന്ഥത്തിൽ നിന്നു ചിലതു പാരായണം ചെയ്തു തരിക.  


 ജഅ്ഫർ (റ) സൂറത്ത് മർയമിലെ ചില ആയത്തുകൾ ഓതി. ഈസാ നബി(അ)നെയും മാതാവു മർയമിനെയും പറ്റി വിവരിക്കുന്ന ചില വചനങ്ങൾ...


 ഇതു കേട്ടപ്പോൾ നജ്ജാശി പറഞ്ഞു: “ഈ കേട്ടതും യേശുവിനു അവതരിച്ചുകിട്ടിയതും ഒരേ പ്രകാശ കേന്ദ്രത്തിൽ നിന്നുതന്നെയാണ്. ഖുറയ്ശി പ്രതിനിധികൾക്കു മടങ്ങിപ്പോകാം. മുസ്ലിംകൾ ഇവിടെ സുരക്ഷിതരായിരിക്കും. അവർ സമാധാനത്തോടുകൂടി നമ്മുടെ നാട്ടിൽ കഴിയട്ടെ...”


 ഖുറയ്ശികൾ പുറത്തുകടന്നു.

കടുത്ത നിരാശ. പിറ്റേദിവസം ഒരു ശ്രമംകൂടി നടത്തിനോക്കാൻ അവർ തീരുമാനിച്ചു...


 യേശുക്രിസ്തു ദൈവപുത്രനാണെന്നാണു ക്രൈസ്തവരുടെ വിശ്വാസം. മുസ്ലിംകളാകട്ടെ യേശു അല്ലാഹുﷻവിന്റെ അടിമയാണെന്നും ദൈവദൂതനാണെന്നും പറയുന്നു. ദൈവപുത്രൻ എന്നുപറയുന്നില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാം...


 യേശുവിനെ ദൈവപുത്രനായി അംഗീകരിക്കാത്തവരെ നാട്ടിൽനിന്നു പുറത്താക്കുമെന്ന് അവർ പ്രതീക്ഷിച്ചു. പിറ്റേ ദിവസവും സംഘം രാജസദസ്സിലെത്തി...


 “യേശുക്രിസ്തുവിനെക്കുറിച്ചു മുസ്ലിംകൾക്കു വളരെ മോശമായ അഭിപ്രായമാണുള്ളത്. മഹാരാജാവ് അതുംകൂടി അന്വേഷിക്കണം...”


 രാജാവ് വീണ്ടും മുസ്ലിംകളെ വിളിപ്പിച്ചു...


 “യേശുക്രിസ്തുവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്..?”


 ജഅ്ഫർ (റ) തന്നെയാണ് അന്നും സംസാരിച്ചത്.


 “ഈസാ നബി (അ) അല്ലാഹുﷻവിന്റെ ദാസനും റസൂലുമാകുന്നു. ഇങ്ങനെയാണ് ഞങ്ങളുടെ പ്രവാചകൻ ﷺ പഠിപ്പിച്ചത്..."


 നജ്ജാശി രാജാവ് രണ്ടാം തവണയും ഖുറയ്ശി പ്രതിനിധികളെ തിരിച്ചയച്ചു. അവർ നിരാശരായി മക്കയിലേക്കു മടങ്ങി...


 ജഅ്ഫർ(റ)വിന്റെ സംസാരം രാജാവിനെ വല്ലാതെ ചിന്തിപ്പിച്ചു. ഈമാന്റെ പ്രകാശം ആ മനസ്സിലേക്കരിച്ചുകയറി. പിന്നീട് നജ്ജാശി(റ) ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു. മുസ്ലിംകൾ വളരെ സമാധാനത്തോടുകൂടി അവിടെ ജീവിച്ചു...


 രണ്ടു തവണ മുസ്ലിംകൾ അബ്സീനിയായിലേക്കു പലായനം ചെയ്തിട്ടുണ്ട്. അവരിലൂടെ ഇസ്ലാംമത തത്വങ്ങൾ അബ്സീനിയായിൽ പ്രചരിച്ചു...


 നജ്ജാശി മരിച്ച വിവരമറിഞ്ഞപ്പോൾ നബിﷺതങ്ങൾ അദ്ദേഹത്തിനുവേണ്ടി മയ്യിത്തു നിസ്കരിച്ചു. അസാന്നിധ്യത്തിലുള്ള മയ്യിത്തു നിസ്കാരം...