Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ചില റിപ്പോർട്ടുകൾ (1)

   യഹ്‌യാ (അ) ന്റെ വധത്തെക്കുറിച്ച് വന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാകുന്നു. ഇവിടെയും വധത്തിന്റെ കാരണക്കാരൻ ഇസ്രാഈല്യരുടെ രാജാവ് തന്നെ. കാരണം മറ്റൊരു വിധത്തിലാണ് പറയപ്പെടുന്നത്.


 രാജാവിന്റെ ഭാര്യക്ക് ഭർത്താവിൽ ജനിച്ച സുന്ദരിയായ മകൾ. അവളെ ഭാര്യയാക്കണമെന്ന് രാജാവിന് വല്ലാത്ത ആഗ്രഹം. ദുർനടപ്പുകാരിയായ ഭാര്യക്കും അത് സന്തോഷമായിരുന്നു. തന്നെപ്പോലെ മകളും കൊട്ടാരത്തിലെ ആഢംബരങ്ങൾ ആസ്വദിച്ചു റാണിയായി വാഴട്ടെ..! കൊട്ടാരവാസികൾ ഇക്കാര്യത്തിൽ രാജാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


 ഒരിക്കൽ രാജാവ് യഹ്‌യാ(അ)നെ സമീപിച്ചു തന്റെ ആഗ്രഹം അറിയിച്ചു. യഹ്‌യ (അ) പറഞ്ഞു: ആ യുവതിയെ താങ്കൾ വിവാഹം ചെയ്യാൻ പാടില്ല. ഇത് കേട്ട് രാജാവ് ചിന്താധീനനായി. വിവരം ഭാര്യയോട് പറഞ്ഞു. 


 ഭാര്യ നേരത്തെ തന്നെ പ്രതികാരത്തിന് ദാഹിച്ചു നടക്കുകയായിരുന്നു. അവൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു. മകളെ വിളിച്ചു ഇങ്ങനെ ഉപദേശിച്ചു. 


 "നീ നന്നായി വസ്ത്രം ധരിക്കണം. ആഭരണങ്ങളെല്ലാം അണിയണം. പരിമളം പൂശണം. അപ്സരസ്സിനെപ്പോലെ വരണം. രാജാവിനെ മുറിയിലേക്ക് ക്ഷണിച്ചുകൊണ്ട് പോയി മദ്യം നൽകണം. മദ്യപിച്ച് മദോന്മത്തനായി രാജാവ് നിന്നെ പിടിക്കാൻ വരും.  


 നീ ഒഴിഞ്ഞുമാറി നിൽക്കണം. വീണ്ടും മദ്യം നൽകണം. നീ കൂടെ കുടിക്കണം. നീ കൂടി മദ്യപിക്കുമ്പോൾ അദ്ദേഹത്തിന് ആവേശം വർദ്ധിക്കും. അദ്ദേഹം പ്രേമവിവശനായി വരുമ്പോൾ നീ ഇങ്ങനെ പറയണം.


"ഞാൻ അങ്ങേക്ക് വഴങ്ങാം ഒരു കാര്യം ചെയ്തു തരണം." 


അപ്പോൾ അദ്ദേഹം പറയും. "എന്ത് വേണം പറയൂ... എന്ത് വേണമെങ്കിലും ചെയ്തു തരാം. നിനക്ക് വേണ്ടി എന്തും ചെയ്യാം." 


 അപ്പോൾ നീ പറയണം "എനിക്ക് യഹ്‌യായുടെ തലയും രക്തവും വേണം." 


 മകൾ മാതാവിനെ അനുസരിച്ചു. നന്നായി അണിഞ്ഞൊരുങ്ങി. രാജാവിനെ മുറിയിലേക്ക് കൊണ്ടുവന്നു. നന്നായി മദ്യം നൽകി. അവളും കുടിച്ചു. അവളെ വാരിപ്പുണരാൻ രാജാവ് ശ്രമിച്ചു 


"നിൽക്കൂ ഞാനൊരു കാര്യം പറയട്ടെ..! അത് സാധിപ്പിച്ചു തന്നാൽ പിന്നെ ഈ ശരീരം നിങ്ങൾക്കുള്ളതാണ്." 


അവളുടെ ആവശ്യം എന്താണെന്നറിയാൻ രാജാവിന് തിടുക്കമായി. "പറയൂ പ്രിയേ നിനക്കെന്ത് വേണം..?"


"ഒരേയൊരു സാധനം അത് മാത്രമാണെന്റെ ആവശ്യം..?" 


"പറയൂ വേഗമാവട്ടെ..!"


 "മഹാരാജാവേ..! എനിക്ക് വേണ്ടത് യഹ്‌യായുടെ തലയും രക്തവുമാണ്." 


 മദ്യം തലക്കുപിടിച്ച അവസ്ഥയിലും രാജാവ് ഞെട്ടി. ഇതല്ലാതെ മറ്റെന്ത് വേണമെങ്കിലും ആവശ്യപ്പെടാം. ഇല്ല ഇതല്ലാതെ മറ്റൊന്നും ആവശ്യമില്ല. അവളുടെ മുഖം വാടുന്നതും കണ്ണുകൾ നിറയുന്നതും രാജാവ് കണ്ടു. അദ്ദേഹത്തിന് സഹിക്കാനായില്ല ഒടുവിൽ രാജ കൽപ്പന വന്നു... 


"യഹ്‌യായെ കൊന്ന് തലയും രക്തവും കൊണ്ടുവരിക..!!"


 യഹൂദന്മാർ ആയുധങ്ങളുമായി ഓടി. പരിശുദ്ധമായ മസ്ജിദിൽ നിസ്കരിക്കുകയാണ് യഹ്‌യാ(അ). നിസ്കാരം തീർന്നില്ല അതിനു മുമ്പെ വെട്ടി വീഴ്ത്തി. തലയറുത്തു തളികയിൽ വെച്ചു കൊണ്ടുപോയി.  

കൊട്ടാരത്തിലെത്തി  

തല രാജാവിനോട് സംസാരിച്ചു. 


"രാജാവേ ആ സ്ത്രീ താങ്കൾക്ക് അനുവദനീയമല്ല." 


 രാജാവ് ഭയന്നു. സ്ത്രീകൾ ഭയന്നു..!!


 പുറത്ത് നിന്നൊരു രാജാവെത്തി. വമ്പിച്ച സൈന്യവുമായിട്ടാണ് വന്നത്.

അമ്പിയാക്കളെ വധിച്ചതിനുള്ള ശിക്ഷ യുദ്ധത്തിന്റെ രൂപത്തിലാണ് വന്നത്. ഘോരയുദ്ധം നടന്നു. രാജാവും കൊട്ടാര നിവാസികളും സത്യനിഷേധികളായ ധിക്കാരികളുമടക്കം എഴുപത്തയ്യായിരം പേരാണ് യുദ്ധത്തിൽ വധിക്കപ്പെട്ടത്...