Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ബാങ്കിന്റെ കഥ (1)

   മസ്ജിദുന്നബവി. അഞ്ചു നേരവും അവിടെ നിസ്കാരം നടക്കുന്നു. നിസ്കാരത്തിന്റെ സമയം കണക്കാക്കി ആളുകൾ പള്ളിയിലെത്തുന്നു.


 സത്യവിശ്വാസികളുടെ എണ്ണം കൂടിക്കൂടി വരുന്നു. നിസ്കാരത്തിനു സമയമായെന്നു ജനങ്ങളെ അറിയിക്കണം. അതിന് ഒരു സംവിധാനം വേണം, എന്താണു മാർഗം..? 


 നബിﷺതങ്ങളും സ്വഹാബികളും കൂടിയാലോചന നടത്തുകയാണ്.


 “കൊടി ഉയർത്താം” - ഒരാൾ അഭിപ്രായപ്പെട്ടു.


 “ഉറങ്ങുന്നവർ കൊടികാണുമോ..?” - മറ്റൊരാൾ... 


 ആ അഭിപ്രായം തള്ളിപ്പോയി... അറബികൾക്കിടയിൽ സന്ദേശം കൈമാറാൻ അങ്ങനെയൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. നിസ്കാരസമയം അറിയിക്കാൻ കൊടി പ്രായോഗികമല്ല... 


 “തീ കത്തിക്കാം” - ഒരാൾ അഭിപ്രായപ്പെട്ടു. സന്ദേശങ്ങൾ കൈമാറാൻ വേണ്ടി കുന്നിൻമുകളിൽ തീ കത്തിക്കുന്ന സമ്പ്രദായം അന്നു നിലവിലുണ്ടായിരുന്നില്ല... 


 നിസ്കാര സമയം അറിയിക്കുന്നതിന് അതും അപര്യാപ്തം തന്നെ. ആ അഭിപ്രായവും തള്ളിപ്പോയി... 


 “കുഴൽ വിളിക്കാം” - മറ്റൊരാളുടെ അഭിപ്രായം. ജൂതന്മാരുടെ സമ്പ്രദായമാണത്. അതു പിൻപറ്റുന്നത് ഉചിതമല്ല. ആ അഭിപ്രായം സ്വീകാര്യമായില്ല...


 “മണിയടിക്കാം.” - ഒരാൾ അഭിപ്രായപ്പെട്ടു. അതു ക്രൈസ്തവരുടെ ആചാരമാകുന്നു.

അതും പിൻപറ്റാൻ പാടില്ല... 


 “ഒരാൾ വിളിച്ചു പറയട്ടെ” - ഉമർ(റ) പറഞ്ഞു.


 “അതു ശരി. നിസ്കാരത്തിനു സമയമായെന്ന് ഒരാൾ വിളിച്ചുപറയുക, അതുകേട്ട് എല്ലാവരും എത്തിച്ചേരുക. കേട്ട അഭിപ്രായങ്ങളിൽ കൊള്ളാവുന്നത് ഇതാണ്...”


 അബ്ദുല്ലാഹി ബ്നു സയ്ദിൽ അൻസ്വാരി(റ). പ്രസിദ്ധനായ സ്വഹാബിവര്യൻ. നിസ്കാര സമയമായെന്നു വിളിച്ചുപറയാനുള്ള ജോലി ആ സ്വഹാബിയെ ഏൽപിച്ചു. നിസ്കാരത്തിനു സമയമാകുമ്പോൾ അദ്ദേഹം ഉറക്കെ വിളിച്ചുപറയും. ആളുകൾ അതുകേട്ട് ആവേശത്തോടെ പള്ളിയിലേക്കുവരും...


 അന്നു രാത്രി അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഒരു സ്വപ്നം കണ്ടു. ഒരാൾ നാഖൂസുമായി നടന്നുപോകുന്നു. ക്രിസ്ത്യാനികൾ പ്രാർത്ഥന സമയമാകുമ്പോൾ മുട്ടി അറിയിക്കുന്ന വസ്തുവാണു നാഖൂസ്... 


 “ആ നാഖൂസ് എനിക്കു തരുമോ അല്ലാഹുﷻവിന്റെ ദാസാ..?” അബ്ദുല്ല ചോദിച്ചു.


 “ഇതുകൊണ്ടു നിങ്ങൾ എന്തു ചെയ്യാം? -അയാളുടെ മറു ചോദ്യം.


“നിസ്കാര സമയമാകുമ്പോൾ ഇതു മുട്ടി ജനങ്ങളെ അറിയിക്കാം.” - അബ്ദുല്ല


അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:  “ഇതിനേക്കാൾ ഗുണമായതു ഞാൻ നിങ്ങൾക്കു പഠിപ്പിച്ചു തരാം...”


 “പഠിപ്പിച്ചു തന്നാലും”


 അദ്ദേഹം ബാങ്കിന്റെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു. അടുത്ത പ്രഭാതത്തിൽ വളരെ സന്തോഷത്തോടെയാണ് അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഉണർന്നത്.


 അതിവേഗം നബി ﷺ തങ്ങളുടെ സമീപത്തെത്തി. എന്നിട്ടു സ്വപ്നത്തിന്റെ വിവരം പറഞ്ഞു. ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു.


 “തീർച്ചയായും ഇതു സത്യമായ സ്വപ്നം തന്നെ. ഇനി ഇതു വിളിച്ചറിയിച്ചാൽ മതി.” നബി ﷺ തങ്ങൾ പറഞ്ഞു...


 “അബ്ദുല്ലാ, ഈ വാചകങ്ങൾ ബിലാലിനു പഠിപ്പിച്ചു കൊടുക്കൂ.., ബിലാലിനു നിങ്ങളെക്കാൾ ശബ്ദമുണ്ട്...”


 ബിലാൽ(റ) സുന്ദരമായ ശബ്ദത്തിന്റെ ഉടമയാകുന്നു...